കൊച്ചി: അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന വിവാദങ്ങൾ വ്യാജമായി സ്വയം സൃഷ്ടിക്കുകയായിരുന്നെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങി. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവിഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് സജ്ന തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.