മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സിബിഐക്കു മുന്നിൽ ഹാജരായി. മുംബൈ പോലീസ് കമ്മിഷണറായിരുന്ന പരംബീർ സിങ്ങിന്റെ അഴിമതി ആരോപണങ്ങളിലെ അന്വേഷണത്തിനാണ് ദേശ്മുഖ് ഹാജരാകുന്നത്. സബേർബൻ സാന്താക്രൂസിലെ ഡിആർഡിഒ ഗസ്റ്റ് ഹൗസിൽ വച്ചാണ് ചോദ്യം ചെയ്യൽ. രാവിലെ 10 മണിയോടെ ദേശ്മുഖ് സ്ഥലത്തെത്തി.
മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ വസതിക്കുമുന്നിൽ എസ്‌യുവിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാറിന്റെ ഉടമസ്ഥനായ മൻസൂക് ഹിരൺ പിന്നീടു കൊല്ലപ്പെടുകയും ഏറ്റുമുട്ടൽ വിദഗ്ധനായ സച്ചിൻ വാസെയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ബാറുകളിൽനിന്നും റസ്റ്ററന്റുകളിൽനിന്നുമായി മാസം 100 കോടിക്കുമുകളിൽ പിരിച്ചുകൊടുക്കണമെന്ന് ദേശ്മുഖ് വാസെയോട് ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണം പരംബീർ ഉന്നയിക്കുന്നത്.
