Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിൽ കൂടുതൽ പേർക്ക് ഡയാലിസിസിന് സൗകര്യം


പാലാ: കെ.എം മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിൽ രോഗികൾ ഏറിയതോടെ ഒരുദിവസം കൂടുതൽ പേർക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. വിവിധ മേഖലകളിൽ നിന്നും കൂടുതൽ രോഗികൾ ഡയാലിസിസിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുവാൻ കൂടുതൽ ടെക്നീഷ്യൻമാരുടെയും ഡോക്ടറുടേയും സേവനം ലഭ്യമാക്കും.


ഇതിനായി പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളുടെ പാനൽ തയ്യാറാക്കി കഴിഞ്ഞു. എല്ലാ ദിവസവും രണ്ട് ഷിഫ്ടുകൾ എങ്കിലും ക്രമീകരിക്കുവാനാണ് നടപടികൾ നടന്നുവരുന്നത്. മുൻ ധനകാര്യ മന്ത്രി പ്രത്യേക അനുമതി നൽകി നിർമ്മിച്ച ബ്ലോക്കിലാണ് ഡയാലിസിസ് കേന്ദ്രം പ്രവർത്തിക്കുന്നത്. 


നേരത്തെ ഇവിടെ അനുവദിച്ച മെഷീനുകൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം തിരികെ കൊണ്ടുപോവുകയും ജോസ്.കെ.മാണി എം.പിയും നഗരസഭയും ഇടപെട്ട് തിരികെ എത്തിക്കുകയുമായിരുന്നു. നഗരസഭ പ്രത്യേക ഫണ്ട് അനുവദിച്ച് സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് മിഷ്യീനുകൾ തിരികെ കൊണ്ടുവന്ന് സ്ഥാപിച്ചത്.


ഒരാഴ്ച്ച മൂന്ന് ഡയാലിസിസ് വരെ ചെയ്യേണ്ടിവരുന്ന ഗുരുതര രോഗികൾക്ക് മുൻഗണന നൽകിയാണ് പുതിയ ഷിഫ്ടുകൾ ക്രമീകരിക്കുക. ഇങ്ങനെയുള്ള രോഗികളെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയക്കേണ്ടിവരുന്നതും അവിടെ ഉണ്ടാകുന്ന കാലതാമസവും നിർധനരായ രോഗികൾക്ക് വളരെ പ്രയാസമാണ് നേരിടേണ്ടിവരുന്നത്. 


സർക്കാർ അംഗീകൃത യോഗ്യതയും രജിസ്ട്രേഷനും ജോലി പരിചയവും ഉള്ള ഉദ്യോഗാർത്ഥികളുടെ അഭാവമാണ് മൂന്ന് ഷിഫ്ടുകൾ ആരംഭിക്കുന്നതിന് തടസ്സമായി നിൽകുന്നത്. ആരോഗ്യ വകുപ്പിൽ സ്പെഷ്യാലിറ്റി കേഡറിൽ വരുന്ന നെഫ്രോളജിസ്റ്റ് തസ്തിക ഇവിടെ ലഭ്യക്കാത്തതും തടസ്സമായിവരുന്നു. 

നിലവിൽ ഈ കേന്ദ്രത്തിൽ പത്ത് ഡയാലിസിസ് മെഷീനുകളാണ് ഉള്ളത്. പ്രത്യേക ഡോക്ടറുടെ ചുമതലയിൽ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ഒരേ സമയം കൂടുതൽ നിർധന രോഗികൾക്ക് ഡയാലിസിസ് സൗകര്യം ലഭ്യമാകുവാനുള്ള നടപടികളാണ് ആശുപത്രി അധികൃതർ നടത്തിവരുന്നത്. സ്ഥിരം നെഫ്രോളജിസ്റ്റ് തസ്തിക കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെ ആശുപത്രി മാനേജിംഗ് കമ്മിറ്റി സമീപിച്ചിട്ടുണ്ട്.

Reactions