സംസ്ഥാനത്ത് ഒരാഴ്ച വൈകി എത്തിയ കാലവർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കാര്യമായി മഴ കുറഞ്ഞില്ല. എന്നാൽ, കാലവർഷം കൂടുതൽ ശക്തി പ്രാപിക്കാൻ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും.
സാധാരണ ജൂൺ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ വർഷം മേയ് 29ന് എത്തിയതായാണു കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്; ഇത്തവണ ജൂൺ 8നും. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ 11 വരെ 87.3 മില്ലിമീറ്റർ മഴ പെയ്തപ്പോൾ ഇത്തവണ ഇതേ കാലയളവിൽ ലഭിച്ചത് 85.2 മില്ലിമീറ്റർ.
തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണു കാര്യമായ മഴ പെയ്യാതിരുന്നത്. 15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണു പ്രവചനം. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഗുജറാത്ത്– പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.







