തിരുവനന്തപുരം : പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐ യ്ക്ക്. ഇതുമായ് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ലോക്കൽ പോലീസ് അന്വേഷണത്തിനെതിരെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കേസ് സി.ബി.ഐ യ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിക്ഷേപകർ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സിബിഐക്ക് അന്വേഷണം വിടാൻ തീരുമാനിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ഉത്തരവ് ഇറക്കിയത്.
സ്ഥാപന ഉടമകൾക്ക് രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ സ്വത്തു വകകൾ ഉണ്ടെന്ന പോലീസ് നടത്തിയ അനേഷണത്തിൽ കണ്ടെത്തിയിരുന്നു. അനേഷണം അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നു കാട്ടി നിക്ഷേപകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തട്ടിപ്പ് കേസ് ഒറ്റ കേസായി രജിസ്റ്റർ ചെയ്യാനുള്ള പോലീസ് നടപടിക്കെതിരെയും നിക്ഷേപകർ പ്രതിഷേധം ഉയർത്തിയിരുന്നു.
കോന്നി വകയാർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന് കേരളത്തിനകത്തും പുറത്തുമായി 276 ശാഖകളാണുണ്ടായിരുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. സ്ഥിരനിക്ഷേപം നടത്തിയിട്ടുള്ളവർ പണം ആവശ്യപ്പെട്ട് തിരികെ ലഭിക്കാതെ വന്നതിനെത്തുടർന്നുള്ള പരാതികളിലാണു നടപടി.
