കാസര്‍കോട് : 40 വര്‍ഷത്തോളമായി മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ ജയിച്ചു കയറുമെന്ന് എൻഡിഎ. ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്താണ് പോരിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രവീശതന്ത്രി കുണ്ടാര്‍ നേടിയ 56,000 വോട്ടുകളിലാണ് പ്രതീക്ഷ.
ഒപ്പം യുഡിഎഫ് സ്ഥാനാർഥി എന്‍.എ.നെല്ലിക്കുന്നിനെതിരെയുള്ള മുസ്‌ലിം ലീഗിനകത്തെ വോട്ടുകളും സമാഹരിക്കാനാകുമെന്ന് കണക്കാക്കുന്നു. 9,000ൽ താഴെയുള്ള ലീഗിന്‍റെ ഭൂരിപക്ഷവും പ്രതീക്ഷ നല്‍കുന്നു. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത് ഉള്‍പ്പെടെ സ്വാധീനിക്കുമെന്നാണു കണക്കുകൂട്ടല്‍. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് എന്‍.എ.നെല്ലിക്കുന്നിന്‍റെ പര്യടനം പുരോഗമിക്കുന്നത്. എം.എ.ലത്തീഫാണ് എൽഡിഎഫ് സ്ഥാനാർഥി.

