ഇപ്പോൾ യാത്രക്കാർക്ക് മാത്രമല്ല ആനവണ്ടിയോട് പ്രണയം. മഞ്ഞുമലകളിലേക്ക് വിനോദസഞ്ചാരത്തിനു പോകുന്നവർ, പാൽ ഉൽപനങ്ങൾ വാങ്ങാൻ പോകുന്നവർ, വിവാഹത്തിന് സംഘമായി യാത്ര ചെയ്യുന്നവർ, ഓഫിസുകളിലേക്ക് പോകുന്നവർ, സ്കൂൾ കുട്ടികൾ... പലരും ആനവണ്ടിയെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. വലിയൊരു മാറ്റത്തിന്റെ പാതയിലാണ് കെഎസ്ആർടിസി. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ആനവണ്ടിക്ക് പല തരത്തിലുള്ള രൂപമാറ്റങ്ങൾ വരുന്നത്. ഏറ്റവും ഒടുവിൽ മാവേലി സ്റ്റോറുകളാക്കി ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് യാത്ര ചെയ്യാനും ഒരുങ്ങുകയാണ് കെഎസ്ആർടിസി ബസുകൾ. മൂന്നാറിൽ താമസിച്ച് വിനോദസഞ്ചാരം സാധ്യമാക്കുന്ന 4 ബസുകൾ വൻഹിറ്റ് ആയിക്കഴിഞ്ഞു. 8 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ബജറ്റ് ടൂറിസം െസല്ലിനും കെഎസ്ആർടിസി രൂപം നൽകി. അടൂർ, പത്തനംതിട്ട, കുളത്തൂപ്പൂഴ, എറണാകുളം, ചാലക്കുടി, പാലക്കാട്, മലപ്പുറം ഡിപ്പോകളിൽ നിന്നെല്ലാം ടൂറിസം ബസുകൾ ഓപറേറ്റ് ചെയ്യാനുള്ള തീരുമാനത്തിലാണ് കോർപറേഷൻ. മലക്കപ്പാറയിലേക്കുള്ള ട്രിപ്പും ആരംഭിച്ചു കഴിഞ്ഞു. പത്തനംതിട്ട ഗവിയിലേക്കും അടുത്തു തന്നെ തുടങ്ങും. ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലും ‘കറങ്ങാൻ’ ആഗ്രഹിക്കുന്ന സംഘങ്ങൾക്കും ഇത്തരം ബോണ്ട് സർവീസുകൾ നൽകാൻ പരിപാടിയുണ്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കുടുംബശ്രീയുടെ തട്ടുകടകൾ ആരംഭിക്കാൻ വേണ്ടി 14 ജില്ലകളിലുമായി 18 ബസുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. 15 വർഷം കഴിഞ്ഞതിനാൽ കെഎസ്ആർടിസിയുടെ രണ്ട് ഡബിൾഡെക്കർ ബസുകൾ യാത്രക്കാർക്കു വേണ്ടി സർവീസ് നടത്താൻ സാധിക്കില്ല. അതിനാൽതന്നെ ഈ ബസുകൾ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിയാണ് ഇപ്പോൾ നൽകുന്നത്. വിവാഹ ആവശ്യങ്ങൾക്ക് സംഘമായി യാത്ര ചെയ്യുന്നവർക്ക് ബുക്ക് ചെയ്യാം. സ്കൂളുകളും സർക്കാർ ഓഫിസുകളും ഭാവിയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ പോകുന്നത് ബോണ്ട് സർവീസുകളാണ്. ഈ ബസുകളിൽ ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്ന എണ്ണം യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഓരോ സർക്കാർ ഓഫിസുകളിലേക്കുമുള്ള ജീവനക്കാർക്ക് യാത്ര ചെയ്യാൻ ഇത് ഉപയോഗിക്കാം. കോവിഡ് കാലത്തിനു ശേഷം സ്കൂൾ ബസുകൾ പലതും കട്ടപ്പുറത്തായതോടെ കുട്ടികൾക്ക് വേണ്ടിയും ബോണ്ട് സർവീസുകൾ ആവശ്യം വരുന്നുണ്ട്. സ്കൂളുകൾ ബോണ്ട് സർവീസിനായി കെഎസ്ആർടിസിക്ക് അപേക്ഷ നൽകിയാൽ മതി. വിദ്യാര്‍ഥികൾക്കായി നിശ്ചിത തുക വാടക വാങ്ങി ബസുകൾ വിട്ടുകൊടുക്കും. ബസുകൾ ഉപയോഗിച്ചുള്ള പുതുപദ്ധതികളെല്ലാംതന്നെ കയ്യടികളോടെയാണ് ജനം സ്വീകരിക്കുന്നത്.

