വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം പരാതി പറയാറുള്ളത് ഒരുപക്ഷേ ഹോംവര്‍ക്കിന്‍റെ കാര്യത്തിലാവും. എന്നാല്‍, ചൈന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി പുതിയൊരു നിയമം പാസാക്കിയിരിക്കുകയാണ്. അതുപ്രകാരം കുട്ടികളിലെ ഹോംവര്‍ക്കും സ്കൂളിന് ശേഷമുള്ള ട്യൂഷന്‍ പോലെ ഉള്ള അമിതമായ സമ്മര്‍ദ്ദവും ഒഴിവാക്കാനാണ് നിര്‍ദ്ദേശം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കുട്ടികൾക്ക് വിശ്രമത്തിനും വ്യായാമത്തിനും ന്യായമായ സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളോട് ഇതിലൂടെ ആവശ്യപ്പെടുന്നു. കൂടാതെ കുട്ടികളെ ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കാൻ അനുവദിക്കരുത് എന്ന നിര്‍ദ്ദേശവും ഉണ്ട്. ആഗസ്റ്റിൽ ചൈന ആറ്, ഏഴ് വയസ്സുള്ള കുട്ടികൾക്കുള്ള എഴുത്ത് പരീക്ഷകൾ നിരോധിച്ചിരുന്നു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് അധികൃതർ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്.
കഴിഞ്ഞ വർഷം രാജ്യം കുട്ടികള്‍ക്ക് ഇന്‍റര്‍നെറ്റിനോടും പോപ്പുലര്‍ കള്‍ച്ചറിനോടും അഡിക്ഷന്‍ കുറക്കുന്നതിനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ സ്ഥിരം നിയമനിർമ്മാണ സ്ഥാപനമായ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി ശനിയാഴ്ചയാണ് ഏറ്റവും പുതിയ നടപടി പാസാക്കിയത്. നിയമത്തിന്റെ മുഴുവൻ വിശദാംശങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ കുട്ടികളുടെ ധാർമ്മികത, ബൗദ്ധിക വികസനം, സാമൂഹിക ശീലങ്ങൾ എന്നിവ പരിപോഷിപ്പിക്കാൻ ഇത് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ സമ്പന്നമാക്കുന്നതിന് ഫണ്ട് നൽകുന്നത് പോലുള്ള പ്രവൃത്തികളുടെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടമായിരിക്കും ഏറ്റെടുക്കുക.

