പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു കുഞ്ഞിന്റെ മരണം. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വർഷം ഇത് വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
നിരന്തരം ആവർത്തിക്കുന്ന സംഭവങ്ങളായി അട്ടപാടിയിലെ ശിശുമരണം മാറുകയാണ്. അട്ടപാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. രണ്ട് ദിവസം മുമ്പാണ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. കുഞ്ഞിന് തൂക്കം കുറവായിരുന്നതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്‍റെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ്. ഐടിഡിപി പ്രൊജക്ട് ഓഫീസർ സുരേഷ് പി ഒ പറയുന്നത്. ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരത്തിന് പണം നൽകുന്നതാണ് ജനനി ജന്മ രക്ഷാ പദ്ധതി. പദ്ധതിക്കുള്ള പണം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാൻ നടപടി തുടങ്ങിയെന്ന് സുരേഷ് പറയുന്നു.

