പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: മനുഷ്യന്‍റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം നിലനിര്‍ത്തി സമഗ്രമായ രോഗപ്രതിരോധം ലക്ഷ്യമിടുന്ന ഏക ആരോഗ്യം പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ലോകബാങ്ക് സംഘം ജില്ല സന്ദർശിച്ചു.
ലോകബാങ്ക് കൺസൾട്ടന്‍റുമാരായ ദീപിക ചൗധരി, ഡോ. ദിനേഷ് നായർ, സതീഷ് ചന്ദ്രൻ, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽനിന്ന് ഡോ. എം.ജെ. അജൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നവകേരള കർമപദ്ധതി ഭാഗമായി ആദ്യഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ പമ്പാനദീതട ജില്ലകളിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഏക ആരോഗ്യം.
ഘട്ടംഘട്ടമായി മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കും. ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തേ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ചു പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഇന്ത്യയില്‍ ആദ്യമായി ഏക ആരോഗ്യം പദ്ധതി നടപ്പാക്കുന്നത് കേരളത്തിലാണ്. കോവിഡ്, നിപ പോലുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കലക്ടറേറ്റിലും മെഡിക്കൽ കോളജ് ആശുപത്രിയിലുമായി നടന്ന കൂടിക്കാഴ്ചകളിൽ വിവിധ വകുപ്പുതലവന്മാർ പങ്കെടുത്തു.

