പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വൻ ഭൂരിപക്ഷവുമായി വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്. എട്ടു റൗണ്ടുകൾ എണ്ണിയപ്പോൾ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് മുന്നേറുന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ മറികടന്നു. എട്ടു റൗണ്ട് എണ്ണിയപ്പോൾ എൽഡിഎഫ് മുന്നേറ്റം ആകെ പത്തു ബൂത്തുകളിൽ മാത്രം.
അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.
രാവിലെ ഏഴരയോടെ സ്ട്രോങ് റൂം തുറന്നു ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റി. എട്ടിനു യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകൾ; തുടർന്ന് അവസാന റൗണ്ടിൽ 8 യന്ത്രങ്ങൾ. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോഴേക്കും വ്യക്തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മത്സരമാണെങ്കിൽ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാൽ മതി.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.

