തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി വിവാദത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാടിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നത്.
വടക്കാഞ്ചേരിയിൽ റെഡ്ക്രസന്റുമായി ചേർന്ന് 140 അപ്പാർട്മെന്റുകൾ നിർമിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജലൻസ് അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ യുഎഇ റെഡ് ക്രെസൻറിൽ നിന്നും ലഭിച്ച 19 കോടി രൂപയിൽ നിന്നും ഒന്പതുകോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്ന ആരോപണത്തിൽ 10 പേർക്കെതിരെ അനിൽ അക്കര എംഎൽഎ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകി.
ലൈഫ് മിഷൻ ചെയർമാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദേശസ്വയംഭരണ മന്ത്രി, സ്വപ്ന സുരേഷ് ഉൾപ്പെടെ 10 പേർക്കെതിരെയാണു പരാതി നല്കിയത്. പ്രതികൾക്കെതിരെ ഐപിസി ആക്ട് 120എ, 406, 408, 409, 420 എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
