പത്തനംതിട്ട: കുമ്പഴയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകക്കേസിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ റെറ്റർ രവിചന്ദ്രനെയാണ് സസ്പൻഡ് ചെയ്തത്. കേസിലെ പ്രതി കസ്റ്റഡിയിൽനിന്ന് ചാടി പോയതിനെ തുടർന്നാണ് നടപടി.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനച്ഛൻ തമിഴ്നാട് രാജപാളയം സ്വദേശി അലക്സിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാൾ രാത്രി വൈകി പൊലീസ് സ്റ്റേഷനിൽനിന്ന് വിലങ്ങുമായി കടന്നുകളഞ്ഞു. തുടർന്നു നടത്തിയ തിരച്ചിലിൽ കുമ്പഴ തുണ്ടുമൺകരയിലെ ചതുപ്പുനിലത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കുമ്പഴയിലെ വാടകവീട്ടിലാണ് തമിഴ്നാട് രാജപാളയം സ്വദേശികളായ ദമ്പതികൾ താമസിച്ചിരുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ രണ്ടു മക്കളിൽ മൂത്തയാളായ അഞ്ചു വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. ഇളയ കുട്ടി തമിഴ്നാട്ടിലാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുട്ടിയുടെ അമ്മ വീട്ടുജോലിക്കു പോയി മടങ്ങിയെത്തിയപ്പോൾ ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞ നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടു. രണ്ടാനച്ഛനൊപ്പം മകളെ വീട്ടിലിരുത്തിയാണ് അമ്മ ജോലിക്കു പോയത്. പെൺകുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

