ഇൻഡോർ: മധ്യപ്രദേശിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് യുവാവിനെ നടുറോഡിൽ പോലീസ് ക്രൂരമായി മർദിച്ചു. 35കാരനായ ഓട്ടോറിക്ഷ ഡ്രൈവർ കൃഷ്ണ കെയെർ ആണ് മർദനത്തിനിരയായത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മാസ്ക് ധരിച്ചിരുന്നെങ്കിലും മൂക്കിൽനിന്നും താഴേക്ക് മാറിക്കിടക്കുകയായിരുന്നു. പോലീസ് കൃഷ്ണയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. കൃഷ്ണ തയാറാകാത്തതിനെത്തുടർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
അസുഖ ബാധിതനായ പിതാവിനെ സന്ദർശിക്കാൻ പോകുകയായിരുന്നു കൃഷ്ണ. സമീപത്തുണ്ടായിരുന്ന ആളാണ് ദൃശ്യങ്ങൾ പകർത്തിയത്. പോലീസ് ചവിട്ടുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടെയുണ്ടായിരുന്ന മകൻ സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിലുണ്ട്. നടുറോഡിലാണ് സംഭവം നടന്നതെങ്കിലും ആരും സഹായിക്കാനെത്തിയില്ല.
പൊലീസ് ഉദ്യോഗസ്ഥരായ കമൽ പ്രജാപത്, ധർമേന്ദ്ര ജാട് എന്നിവരാണ് മർദിച്ചത്. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ ആദ്യം തയാറായില്ല. എന്നാൽ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇരുവരേയും സസ്പെൻഡ് ചെയ്യുകയായിരുന്നു.

