ന്യൂഡൽഹി : കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അധികൃതർ. ഒറ്റയ്ക്കു കാർ ഓടിക്കുകയാണെങ്കിലും മാസ്ക് നിർബന്ധമാണെന്നു ഡൽഹി ഹൈക്കോടതി പറഞ്ഞു. കാറിനെ ‘പൊതുസ്ഥലം’ എന്നു വിശേഷിപ്പിച്ച കോടതി, മാസ്ക് ധരിക്കുന്നതു വ്യക്തിക്കും ചുറ്റുമുള്ളവർക്കും ‘സുരക്ഷാകവചം’ ആകുമെന്നും ചൂണ്ടിക്കാട്ടി.
ഒറ്റയ്ക്കു വാഹനമോടിക്കുമ്പോൾ മാസ്ക് ധരിക്കാത്തതിനു പിഴ ചുമത്തിയ കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി പ്രതിഭ എം.സിങ് ആണു നിലപാടു വ്യക്തമാക്കിയത്. 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ അഭിഭാഷകൻ സൗരഭ് ശർമയാണു കോടതിയെ സമീപിച്ചത്. ‘നിങ്ങൾ കാറിൽ തനിച്ചാണെങ്കിലും മാസ്ക് ധരിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നത്? അതു നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കാണ്. കോവിഡ‍് പ്രതിസന്ധി കൂടുയാണ്. വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും മാസ്ക് ധരിക്കണം’– കോടതി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും സർക്കാരുകളുടെയും നിർദേശപ്രകാരം, കോവിഡിനെതിരെ സുരക്ഷിതമായിരിക്കാൻ ആർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണു മാസ്ക് ധരിക്കൽ. ട്രാഫിക് സിഗ്നലിൽ കാർ നിർത്തുമ്പോൾ, ഡ്രൈവർമാർ പലപ്പോഴും അവരുടെ വിൻഡോ ഗ്ലാസ് താഴ്ത്താറുണ്ട്. കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധിക്ക് എവിടെനിന്നും എപ്പോൾ വേണമെങ്കിലും രോഗം പരത്താനാവുമെന്നും കോടതി വിശദീകരിച്ചു.

