തിരുവനന്തപുരം: ഉൽപാദന ചിലവിന് ആനുപാതികമായി കാർഷിക ഉത്പന്നങ്ങൾക്ക് വില ലഭിക്കാത്തത് മൂലം നട്ടംതിരിയുന്ന കേരളത്തിലെ കർഷകർക്ക് കൈത്താങ്ങാകുവാൻ എൽഡിഎഫ് യോഗം നിർണായക തീരുമാനം കൈക്കൊണ്ടു.
തോട്ടം രജിസ്ട്രേഷൻ ഉള്ള കൃഷി ഭൂമിയിൽ തോട്ടത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്താതെ തന്നെ ഇടവിളയായി പഴവർഗങ്ങളും പച്ചക്കറിയും കൃഷി ചെയ്യുവാൻ ആവശ്യമായ ഭേദഗതി തോട്ടം നിയമത്തിൽ വരുത്തണമെന്ന് തിരുവനന്തപുരത്ത് ചേർന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃയോഗം തീരുമാനിച്ചു.എൽഡിഎഫിന്റെ തന്നെ ഘടകകക്ഷികളുടെ എതിർപ്പ് മൂലം പലതവണ മാറ്റിവയ്ക്കപ്പെട്ട വിഷയമാണ്
അവരുടെ പിന്തുണയോടുകൂടി അംഗീകരിച്ചത്.
കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസമാകുന്ന സുപ്രധാനമായ നയമാണിത്. മുന്നണി പ്രവേശനം മുതൽ കേരള കോൺഗ്രസ്
എമ്മിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. വിപണിയിലെപഴം പച്ചക്കറി മേഖലയിൽ 90%ത്തിലേറെ അന്യസംസ്ഥാനങ്ങളെയും എന്തിനേറെ അയൽരാജ്യങ്ങളെപോലും ആശ്രയിക്കുന്ന കേരളത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഈ സുപ്രധാന തീരുമാനം.
ഇതിലൂടെ തോട്ടങ്ങളിൽ നിശ്ചിത ശതമാനം പഴം പച്ചക്കറി ഉൽപാദനത്തിന് വിനിയോഗിക്കാൻ കഴിയും. മറ്റു ഉല്പന്നങ്ങളെ അപേക്ഷിച്ച് പച്ചക്കറി പഴവർഗ്ഗങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നുണ്ട്. ശാസ്ത്രീയ അടിസ്ഥാനത്തിൽ വൻതോതിൽ പച്ചക്കറി- പഴ വർഗ്ഗങ്ങൾ കൃഷി ചെയ്യുന്നതോടുകൂടി കേരളത്തിലെ പച്ചക്കറി പഴവർഗ്ഗ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയും.
ആഭ്യന്തര വിപണിയ്ക്ക് പുറമെ കയറ്റുമതിയ്ക്ക് കൂടി വലിയ സാധ്യതയുണ്ട്. ഏലം, കാപ്പി കുരുമുളക്, റബ്ബർ തുടങ്ങിയ നാണ്യവിളകൾ
കൃഷി ചെയ്യുന്ന ചെറുകിടക്കാർ മുതൽ വൻകിട തോട്ടം ഉടമകൾ വരെ തങ്ങളുടെ കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, കൃഷി നാശം, അമിതമായ ഉത്പാദന ചെലവ് എന്നിവ നിമിത്തം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റിന്റെ മുന്നണി തന്നെ കർഷകർക്ക് വളരെ ആശ്വാസകരമായ തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ ദിവസത്തെ എൽഡിഎഫ് യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും അനുകൂല തീരുമാനത്തിൽ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് മുന്നണി നേതൃത്വം ഏകകണ്ഠേന ആവശ്യം
അംഗീകരിക്കുകയുമായിരുന്നു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശന സമയത്ത് കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ കാർഷിക നയവും കാലഹരണപ്പെട്ട കർഷക വിരുദ്ധ നിയമങ്ങളും പുന പരിശോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുന്ന കാർഷിക മേഖലയ്ക്ക് ഏറെ കരുത്ത് പകരുന്ന തീരുമാനമാണ് എൽഡിഎഫ് അംഗീകരിച്ച് തുടർ നടപടികൾക്കായി സർക്കാരിന് സമർപ്പിച്ചത്.







