Hot Posts

6/recent/ticker-posts

ഒരു മണിക്കൂറില്‍ 15 കിലോ കൂര്‍ക്ക തൊലി കളയാം; യന്ത്രത്തിന് പേറ്റന്റ് നേടി കേരള കാര്‍ഷിക സര്‍വകലാശാല




മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത രണ്ട് കാര്‍ഷിക യന്ത്രങ്ങള്‍ പേറ്റന്റ് നേടി. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്.



വാഴക്കന്നുകള്‍ മാതൃസസ്യത്തില്‍നിന്ന് കേടുപാടുകള്‍ കൂടാതെ പിഴുതെടുക്കാന്‍ സാധിക്കുന്ന യന്ത്രം, കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്‍ നേരിട്ടോ അല്ലാതെയോ ബന്ധിപ്പിച്ച് ഉപയോഗിക്കാം.





ഒരു ഹൈഡ്രോളിക് സിലിന്‍ഡര്‍, കൊഴു, ഹൈഡ്രോളിക് പൈപ്പ്, നിയന്ത്രണവാല്‍വ് എന്നിവയാണ് ഈ യന്ത്രത്തിന്റെ ഭാഗങ്ങള്‍. ട്രാക്ടറിനോടു ബന്ധിപ്പിച്ചിട്ടുള്ള കൊഴു മണ്ണില്‍ത്താഴ്ത്തി വാഴക്കന്നുകള്‍ പിഴുതെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം 180 വാഴകളില്‍നിന്ന് ഈ യന്ത്രം ഉപയോഗിച്ച് വാഴക്കന്നുകള്‍ പിഴുതുമാറ്റാന്‍ സാധിക്കും.



വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡറില്‍ ഘടിപ്പിക്കാവുന്ന യന്ത്രമാണ് കൂര്‍ക്കയുടെ തൊലി കളയുന്നതിന് കണ്ടെത്തിയിട്ടുള്ളത്.



തൊലി കളയുന്ന പീലിങ് യൂണിറ്റും നിയന്ത്രണദണ്ഡുമാണ് ഇതിന്റെ ഭാഗങ്ങള്‍. കൂര്‍ക്കത്തൊലി കൂടുതല്‍ കളയുകയും എന്നാല്‍, പൊട്ടല്‍ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. കൂര്‍ക്ക യന്ത്രത്തില്‍ ഇട്ടുകൊടുത്ത് വെള്ളമൊഴിച്ച് യന്ത്രം പ്രവര്‍ത്തിപ്പിക്കാം.



ഒരു മണിക്കൂറില്‍ 15 കിലോ കൂര്‍ക്ക ഇതില്‍ തൊലി കളഞ്ഞെടുക്കുന്നതിന് സാധിക്കും. കൂര്‍ക്കക്കു പുറമേ, ചെറുകിഴങ്ങ്, ചക്കക്കുരു എന്നിവയും ഇതുപയോഗിച്ച് തൊലി കളയാം.

ഡോ. ജയന്‍.പി.ആര്‍., കെ.എ.യു. ഗവേഷണ വിഭാഗം റിട്ട. മേധാവി ഡോ. ടി.ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ കൂര്‍ക്കയുടെ തൊലികളയുന്ന യന്ത്രം വികസിപ്പിക്കുന്നതിനും കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള തവനൂരിലെ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ ഡോ. ജയന്‍. പി.ആര്‍., അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയര്‍ ഫാക്കല്‍റ്റി ഡീന്‍, റിസര്‍ച്ച് അസി. കെ.ആര്‍. അജിത്കുമാര്‍, വിദ്യാര്‍ഥികളായ ഹരികൃഷ്ണന്‍ എം., അശ്വതി വി. എന്നിവര്‍ വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രം വികസിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.

Reactions