2023 നവംബർ മുതൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലിരിക്കുന്ന കടനാട് സഹകരണ ബാങ്കിൽ 50 കോടിയിലേറെ നിക്ഷേപവും 45 കോടിയിലേറെ വായ്പയും കൂടാതെ 40 കോടിയിലേറെ പിരിഞ്ഞു കിട്ടേണ്ട പലിശയും അവശേഷിക്കുന്നതായാണ് അറിയുന്നതെന്ന് നിക്ഷേപകരുടെ യോഗം പറഞ്ഞു.
വായ്പാ കുടിശിക പിരിവ് ദുർഘടമായി മാറിയതിനാലും പുതിയ നിക്ഷേപങ്ങൾ എത്താത്തതിനാലും നിക്ഷേപകരുടെ മുതലും പലിശയും തിരികെ നൽകാനാവുന്നില്ല. പ്രതിമാസം രണ്ടു തവണകളിലായി 4000 രൂപ നൽകുമെന്ന് അഡ്മിനിസ്റ്റേറ്റർ സമിതി അറിയിച്ചിരുന്നുവെങ്കിലും പലമാസങ്ങളിലും ആ തുക പോലും നിക്ഷേപകർക്ക് നൽകാനാവുന്നില്ല. ഇത്തരത്തിൽ രണ്ടു ലക്ഷത്തിലേറെ തുക ചിലവഴിച്ച് നടത്തേണ്ടി വരുന്ന ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴികെ
ബാക്കി പൊതു സമ്മതരായ 13 പേരെ കണ്ടെത്തി ഭരണച്ചുമതല ഏല്പിച്ചു കൊടുക്കുവാൻ ഇടത്-വലത്-ബിജെപി മുന്നണികൾ തയ്യാറാകണമെന്ന് കൊല്ലപ്പള്ളി വ്യാപാരഭവനിൽ ചേർന്ന കടനാട് ബാങ്ക് നിക്ഷേപകരുടെ യോഗം ആവശ്യപ്പെട്ടു.
കൂട്ടായ നീക്കത്തിലൂടെയേ ബാങ്കിനെ പൂർവ്വസ്ഥിതിയിലാക്കുവാൻ സാധിക്കുകയുള്ളു. സർക്കാരിൻ്റെയും സഹകരണ വകുപ്പിൻ്റെയും വലിയ ഇടപെടലും അനിവാര്യമാണ്. പുനരുദ്ധാരണ ഫണ്ടിൽ നിന്നും നിക്ഷേപക ഗ്യാരണ്ടി ഫണ്ടിൽ നിന്നും പണം ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ബാങ്കിൻ്റെ സാമ്പത്തിക അധപതനത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് നിക്ഷേപകരാണ്. നിക്ഷേപകരുടെ നാലഞ്ചു പ്രതിനിധികളെ ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തുവാൻ അവസരമൊരുക്കണമെന്നും നിക്ഷേപക കൂട്ടായ്മ ആവശ്യപ്പെട്ടു.
മേൽക്കാര്യങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ബാങ്ക് ഓഹരിയുടമകളെ അറിയിക്കുന്നതിനുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഓൾ കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, കടനാട് ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ ജോൺ പുതിയാമഠം, ജോയിചന്ദ്രൻകുന്നേൽ, ജോസഫ് പാണ്ടിയമാക്കൽ എന്നിവർ പങ്കെടുത്തു.

