Hot Posts

6/recent/ticker-posts

കൊവിഡ്-19 പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഫീസ് ഈടാക്കരുത്: സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.


ന്യൂഡല്‍ഹി: കൊവിഡ്-19 പരിശോധനയ്ക്ക് രാജ്യത്തെ സ്വകാര്യ ലാബുകള്‍ ഒരുതരത്തിലുള്ള ഫീസും ഈടാക്കരുതെന്ന് സുപ്രീം കോടതി. രാജ്യത്താകമാനമുള്ള എല്ലാ അംഗീകൃത സ്വകാര്യ ലാബുകള്‍ക്കും പ്രസ്തുത ഉത്തരവ് ബാധകമായിരിക്കും. കൊവിഡ് നിര്‍ണയ ടെസ്റ്റുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ നിലവില്‍ സൗജന്യമാണ്. എന്നാല്‍ എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ല്യു.എച്ച്.ഒ അല്ലെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമെ കൊവിഡ്-19 നിര്‍ണയം നടത്താവൂ എന്നും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചു. പരിശോധന സംബന്ധമായി സ്വകാര്യ ലാബുകള്‍ക്കുണ്ടാകുന്ന ചെലവ് സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ മഹാമാരിയെ ചെറുക്കേണ്ട ഉത്തരവാദിത്തം സ്വകാര്യ ലാബുകാര്‍ക്കുണ്ടെന്നും, അത് ഒരു മനുഷ്യത്വപരമായ സമീപനമായി കണ്ട് നിറവേറ്റണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജ്യത്തെ 118 ലാബുകളിലുമായി ദിവസേന 15,000 കൊവിഡ് ടെസ്റ്റുകളാണ് നേരത്തെ നടത്തിയിരുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് 47 സ്വകാര്യ ലാബുകള്‍ക്ക് കൂടി പരിശോധന നടത്തുന്നതിന് അനുമതി നല്‍കുകയായിരുന്നു. കൊവിഡ് പരിശോധന സൗജന്യമായി നടത്തുന്നതിന് സ്വകാര്യലാബുകള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരിനെ ചുമതലപെടുത്തണമെന്ന ആവശ്യവുമായി അഭിഭാഷകനായ ശശാങ്ക് ദിയോ സുധയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്.

Reactions