Hot Posts

6/recent/ticker-posts

ഉംപുന്‍ കരതൊടുന്നു; ഒഡീഷയിലും ബംഗാളിലും കനത്ത കാറ്റും മഴയും




കൊല്‍ക്കത്ത: ശക്തിക്ഷയിച്ച് ഉംപുന്‍ സൂപ്പര്‍സൈക്ലോണ്‍ അതിതീവ്ര ചുഴലിക്കാറ്റായ് കരയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി.  ഇന്ന് ഉച്ചയോടെ പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹതിയ ദ്വീപ് എന്നിവിടങ്ങളിലൂടെയാണ് ഉംപുന്‍ തീരം തൊടുന്നത്. 185 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്.

ഉംപുന്‍ കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 185 കിലോമീറ്റര്‍ വരെയാകാമെന്നാണ് കണക്കുകൂട്ടല്‍. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റര്‍വരെയുയരാം. ഒഡീഷയിലെ പാരദ്വീപില്‍ നിന്ന് 360 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിലെ ദിഗയില്‍ നിന്ന് 510 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറുമായി ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ-പടിഞ്ഞാറ് ഭാഗത്താണ് കാറ്റിന്റെ സ്ഥാനം. വടക്കുനിന്ന് വടക്കുകിഴക്കന്‍ ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാളില്‍ തീരദേശ ജില്ലകളായ നോര്‍ത്ത്, സൗത്ത് 24 പര്‍ഗനാസ്, ഈസ്റ്റ് മിഡ്നാപുര്‍ ജില്ലകളിലും സുന്ദര്‍ബനിലുമാണ് ഉംപുന്‍ കൂടുതല്‍ നാശം വിതയ്ക്കുക. കഴിഞ്ഞ വര്‍ഷമുണ്ടായ ഫാനി, ബുള്‍ബുള്‍ ചുഴലിക്കാറ്റുകളെ സംസ്ഥാനം നേരിട്ട പരിചയം ഉംപുനെയും നേരിടാന്‍ സഹായിക്കുമെന്ന് പശ്ചിമബംഗാള്‍ ദുരന്ത നിവാരണ മന്ത്രി ജാവേദ് ഖാന്‍ പറഞ്ഞു. കോവിഡ്-190 നെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്‌ക്കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.

ഉംപുന്‍ തീരത്തോട് അടുക്കുന്നതിനാല്‍ ഒഡീഷയിലെ പുരി, കേന്ദ്രപാറ, ജഗത്സിംഗ്പുര്‍, കുര്‍ദ ജില്ലകളില്‍ ഇന്നലെ കാറ്റും മഴയുമുണ്ടായി. ഒഡീഷയിലെ തീരമേ ഖലയിലെ ജില്ലകളായ ജഗത്സിംഗ്പുര്‍, കേന്ദ്രപാറ, ബാദ്രാഗ്, ബാലസോര്‍ എന്നിവിടങ്ങളില്‍ കനത്തമഴയും കാറ്റുമുണ്ടാകും. ദേശീയ ദുരന്ത നിവാരണ സേനയുടെ 14 അംഗ സംഘത്തെയും ഒഡീഷ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റിനെയും ഈ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.


Reactions