ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ഒ.ടി.ടി റിലീസിനായി റെക്കോര്‍ഡ് തുക വാഗ്ദാനം ലഭിച്ചിട്ടും തിയേറ്റര്‍ റിലീസ് തന്നെ അവസാനം സ്വീകരിക്കുകയായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം മെയ് 28ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മികച്ചൊരു തീയറ്റര്‍ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടിയാണിത്.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
.കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങള്‍ പൂര്‍ണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ശോഭിത ധൂലിപാല, സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
