ദമാം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്നു രാത്രി 9 മുതൽ 20 രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നത് വിലക്കി അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. പൗരന്മാരല്ലാത്തവർ, നയതന്ത്രജ്ഞർ, ആരോഗ്യ പരിശീലകർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവക്കുന്നതായാണ് അറിയിപ്പ്.
ഇന്ത്യ, യുഎഇ, തുർക്കി, അർജന്റീന, ജർമനി, ഈജിപ്ത്, ലെബനൻ, ജപ്പാൻ, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, സ്വീഡൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് താത്കാലികമായി സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നേരത്തേ പ്രവേശനാനുമതി ഇല്ലാത്തതിനാൽ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിന് ശേഷമാണ് രാജ്യത്തേക്ക് കടന്നിരുന്നത്. ഈ മാർഗവും അടയുകയാണ്.
നിലവിൽ യുഎഇയിൽ എത്തിയ ഇന്ത്യക്കാർ യാത്ര പുനരാരംഭിക്കുന്നത് വരെ അവിടെ കുടുങ്ങാനാണ് സാധ്യത. 14 ദിവസത്തിനുള്ളിൽ പട്ടികയിലുള്ള രാജ്യങ്ങളിലൂടെ കടന്നു പോയവർക്കും സൗദിയിലേക്ക് കടക്കാനാകില്ല.


