കൊച്ചി: കൊച്ചിയിൽ നടക്കുന്ന ബഹിഷ്കരിച്ച് കോൺഗ്രസ്. 25ാമത് ഐഎഫ്എഫ്കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നു നടൻ സലിംകുമാർ വ്യക്തമാക്കിയതിനു പിന്നാലെയാണ്, സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. കൊച്ചിയിൽ നടക്കുന്ന ചലച്ചിത്രമേള കോൺഗ്രസ് ബഹിഷ്കരിക്കുന്നതായി എംപി ഹൈബി ഈഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇനി ചടങ്ങിൽ പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാർ വിമർശിച്ചിരുന്നു.
ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയതു വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാര്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നില്‍ രാഷ്ട്രീയമാണ് കാരണമെന്നും സലിംകുമാർ പറഞ്ഞിരുന്നു. സിപിഎം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാര്‍ ആരോപിച്ചു.
25ാമത് ഐഎഫ്എഫ്കെയുടെ കൊച്ചി പതിപ്പിന് ഇന്ന് തിരിതെളിയാനിരിക്കെയാണ് വിവാദങ്ങളും ഉടലെുപത്തത്. മുഖ്യവേദിയായ സരിത തിയറ്ററില്‍ വൈകിട്ട് ആറിന് മന്ത്രി എ.കെ. ബാലന്‍ ചലച്ചിത്രമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ പ്രതീകമായി 25 ദീപം തെളിച്ചാണ് തുടക്കം കുറിക്കുന്നത്. 46 രാജ്യങ്ങളില്‍നിന്നുള്ള 80 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ് ഐഡയാണ് ഉദ്ഘാടന ചിത്രം. സരിത, സവിത, സംഗീത, ശ്രീധര്‍, കവിത, പത്മ സ്ക്രീന്‍ ഒന്ന് എന്നിവിടങ്ങളിലെ പ്രദര്‍ശനത്തിലേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.


