കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസിനു (ജോസഫ്) വിട്ടു കൊടുക്കുന്നതിനെതിരെ കോട്ടയത്ത് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് . പ്രവർത്തകർ ഡിസിസി ഓഫിസ് ഉപരോധിച്ചു. മാധ്യമ പ്രവർത്തകരുമായി സംഘർഷമുണ്ടായി. എസിവി ക്യാമറാമാൻ അനിൽ ആലുവയ്ക്കു പരുക്കേറ്റു. സീറ്റിന്റെ കാര്യത്തിൽ അന്തിമധാരണയായില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ച് അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
കോട്ടയത്തെ സീറ്റുകളെ ചൊല്ലിയുള്ള തർക്കമാണു കേരള കോൺഗ്രസ്– കോൺഗ്രസ് ചർച്ച ഇത്രത്തോളം നീട്ടിയത്. ഇപ്പോഴത്തെ ധാരണയനുസരിച്ചു കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ച ആറ് സീറ്റുകളിൽ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾ ജോസഫ് വിഭാഗത്തിനുതന്നെ നൽകും. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കോൺഗ്രസിന് വിട്ടുകൊടുക്കും.
പാലാ നേരത്തെതന്നെ എൻസിപിക്കു നൽകാൻ ധാരണയായിരുന്നു. രണ്ട് സീറ്റുകൾ കൂടി അധികം കിട്ടുന്നതോടെ ജില്ലയിൽ കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും. ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റും. ഏത് വിധേനയും മൂവാറ്റുപുഴ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണു ജോസഫ് വിഭാഗം.

