തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റംസിന് ഈ മൊഴി ലഭിച്ചിട്ട് 2 മാസത്തിലേറെയായി.
ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ച ശേഷമാണ് അന്വേഷണം മരവിച്ചത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലമെന്നും രമേശ് വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പ്രസക്തമാണെന്നു തെളിഞ്ഞു. ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്.
മൊഴി ലഭിച്ച് 2 മാസമായിട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരെ കേന്ദ്രം നടപടി സ്വീകരിച്ചില്ല എന്നത് ഗൗരവമായ വീഴ്ച്ചയാണ്. ഞെട്ടിപ്പിക്കുന്ന തെളിവ് ഉണ്ടായിട്ടും അന്വേഷണം മരവിപ്പിക്കുകയാണ് ചെയ്തത്. ആരുടെ നിർദേശപ്രകാരമാണ് അന്വേഷണം മരവിപ്പിച്ചതെന്നു വ്യക്തമാകണം. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളുന്നു എന്നു കണ്ടപ്പോഴാണ് അന്വേഷണം മരവിപ്പിച്ചത്.
ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതും മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ്. നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ എതിരെ നിയമസഭയ്ക്കകത്തോ പുറത്തോ മുഖ്യമന്ത്രി വാ തുറക്കുന്നില്ല. കടൽ ഉൾപ്പെടെ കേരളമാകെ കാലിയാക്കൽ വിൽപന നടത്തുന്നയാളാണു മുഖ്യമന്ത്രി.
പുതുച്ചേരിയിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കു പോകുന്നതിനെ വിമർശിക്കുന്ന മുഖ്യമന്ത്രി ബംഗാളിലും ത്രിപുരയിലും സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോയതിനെക്കുറിച്ചു മിണ്ടുന്നില്ല. ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയാണ് സിപിഎം. കോവളത്ത് 2 ബ്രാഞ്ച് കമ്മിറ്റികൾ ബിജെപി കാര്യാലയമായി മാറി.

