സംസ്ഥാനത്തെ വിദേശമദ്യ വില്‍പനശാലകളില്‍നിന്ന് മദ്യം വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ബെവ്ക്യു ആപ് വീണ്ടും വരുമോയെന്ന ചര്‍ച്ച സജീവമാകുന്നു. കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ കേരളം കടുത്ത നിയന്ത്രങ്ങളിലേക്കു നീങ്ങുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ആപ് വീണ്ടും ഏര്‍പ്പെടുത്തുമോയെന്ന ചര്‍ച്ച ഉയരുന്നത്. എന്നാല്‍ ഇത്തരത്തില്‍ യാതൊരു ആലോചനയുമില്ലെന്നും നയപരമായ ഒരു തീരുമാനവും ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. കേരളത്തില്‍ ഇപ്പോള്‍ ഒരു പ്രത്യേക സാഹചര്യമാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നിട്ടില്ല. അതുകൊണ്ടുതന്നെ നയപരമായ ഏതെങ്കിലും തീരുമാനം സ്വീകരിക്കാന്‍ കഴിയുകയുമില്ല-അദ്ദേഹം പറഞ്ഞു. ബെവ്ക്യു ആപ് വീണ്ടും ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദേശമോ ആലോചനയോ ഉണ്ടായിട്ടില്ലെന്ന് ബവ്റിജസ് കോര്‍പറേഷന്‍ അധികൃതരും പ്രതികരിച്ചു.
മദ്യവില്‍പനശാലകള്‍ അടച്ചിടുമെന്ന ആശങ്കയില്‍ പലരും കൂടുതല്‍ മദ്യം വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയതോടെ ബവ്റിജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും വില്‍പനശാലകളില്‍ ഇപ്പോള്‍ തിരക്ക് കൂടിയിട്ടുണ്ട്. അതിനിടെ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ബവ്റിജസ് കോര്‍പറേഷന്റെ 4 വിൽപനശാലകള്‍ അടച്ചുപൂട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കി മുന്നോട്ടുപോകാനാണ് അധികൃതരുടെ നീക്കം. അകലം പാലിച്ചു ക്യൂ നില്‍ക്കുന്നതിനു മുന്‍പ് വരച്ചിട്ട കളങ്ങള്‍ പുതുക്കി വരയ്ക്കാനും ശരീരോഷ്മാവു പരിശോധിച്ചുമാത്രം പ്രവേശനം അനുവദിക്കാനും തീരുമാനിച്ചു.
കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനവും എല്ലാ വില്‍പനശാലകളിലും ഉറപ്പാക്കും. എസി പ്രവര്‍ത്തിക്കുന്ന പ്രിമീയം കൗണ്ടറിലും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും. ഒരേ സമയം അഞ്ചുപേര്‍ക്കു മാത്രമേ ഇത്തരം ഔട്ട്ലറ്റുകളിലേക്കു പ്രവേശനം ഉണ്ടാവുകയുള്ളു. പനിയുള്ളവരെയോ ജലദോഷ ലക്ഷണങ്ങളുള്ളവരെയോ കടകളിലേക്കു കടത്തില്ല. ജീവനക്കാര്‍ക്കും പ്രത്യേക കോവിഡ് മാനദണ്ഡ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആലുവ, മൂവാറ്റുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലെ ബവ്റിജസ് വില്‍പനശാലകളാണ് ഇന്നലെ അടച്ചത്. അണുനശീകരണം നടത്തി രണ്ടുദിവസത്തിനകം വില്‍പനശാലകള്‍ തുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ ബവ്ക്യു ആപ് ആദ്യമൊക്കെ പൊല്ലാപ്പ് ആയെങ്കിലും പിന്നീട് മദ്യശാലകളിലും ബാറുകളിലും സുഗമമായ വില്‍പനയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. ബെവ് ക്യു സംവിധാനം ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡിനും ‘ആപ്’ വച്ചെങ്കിലും ബാറുകൾക്കു കൊയ്ത്തുകാലമായിരുന്നു. ശരാശരി രണ്ടു ലക്ഷം രൂപയുടെ വരെ പ്രതിദിന മദ്യവിൽപന നടന്നിരുന്ന ബാറുകളിൽ പത്തു ലക്ഷം രൂപ വരെയായി വിൽപന ഉയർന്നതും വിവാദമായിരുന്നു. ആപ് സംവിധാനം ബവ്റിജസ് കോര്‍പറേഷനു നഷ്ടക്കച്ചവടമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
