വാഷിങ്ടൻ : കോവിഡ് രൂക്ഷമായിരിക്കുന്ന ഇന്ത്യയിലേക്ക് കോവിഡ് വാക്സീൻ ഉൽപാദനത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ കയറ്റുമതിക്കു നിരോധനം ഏർപ്പെടുത്തിയതിനെ യുഎസ് ന്യായീകരിച്ചു. അമേരിക്കക്കാർക്കു വാക്സീൻ നൽകുന്നതിനാണ് പ്രാധാന്യമെന്നും കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യമെന്ന നിലയ്ക്ക് അമേരിക്കക്കാർ വാക്സീനെടുക്കേണ്ടതു ലോകത്തിന്റെ മുഴുവൻ ആവശ്യമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നു യുഎസ് കഴിഞ്ഞ ദിവസം ഇന്ത്യയെ അറിയിച്ചിരുന്നു.
മരുന്നു നിർമാണത്തിനായുള്ള ഇന്ത്യയുടെ ആവശ്യങ്ങൾ യുഎസ്സിന് മനസ്സിലാകുമെന്നും ആവശ്യമായ പരിഗണന നൽകുമെന്നുമായിരുന്നു യുഎസിന്റെ നേരത്തെയുള്ള പ്രതികരണം. ആഭ്യന്തര വാക്സീൻ നിർമിതിക്ക് അസംസ്കൃത വസ്തുക്കൾ കൂടുതൽ ആവശ്യമായി വന്നതാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചതെന്നാണ് യുഎസ് വാദം.
കയറ്റുമതി വിലക്കുകളൊന്നും രാജ്യം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തര ആവശ്യം വർധിച്ചതിനാലാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിയെന്നുമാണ് യുഎസ് നൽകുന്ന വിശദീകരണം .ജൂലൈ 4നു മുമ്പ് രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്സീൻ നൽകുക എന്ന മഹായജ്ഞത്തിലാണ് യുഎസ് കമ്പനികൾ. അതിനാൽ തന്നെ ഇന്ത്യയടക്കം രാജ്യാന്തര തലത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അസംസ്കൃത വസ്തുക്കൾ ആഭ്യന്തര ഉപഭോക്താക്കൾക്ക് മാത്രമാണ് യുഎസ് നൽകുന്നത്.
