മുംബൈ: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ കാമുകിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച യുവാവിന് ട്വിറ്ററിലൂടെ മുംബൈ പോലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാക്കുന്നത്. വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി കളർ കോഡ് ചെയ്ത സ്റ്റിക്കറുകൾ പതിക്കുന്നത് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് അശ്വിൻ വിനോദ് എന്നയാൾ മുംബൈ പോലീസിനെ ടാഗ് ചെയ്ത് കാമുകിയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ വാഹനം പുറത്തേക്ക് കൊണ്ടുപോകാൻ ഏത് സ്റ്റിക്കർ ഉപയോഗിക്കണമെന്നും ട്വിറ്ററിലൂടെ ചോദിച്ചത്. എന്നാൽ താങ്കളുടെ ആവശ്യം അടിയന്തര വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ തൽക്കാലം വീട്ടിൽ തുടരുക എന്നായിരുന്നു മുംബൈ പോലീസിന്റെ മറുപടി.
പോലീസിന്റെ ട്വീറ്റ് ഇങ്ങനെ: "താങ്കളുടെ ആവശ്യം താങ്കളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്തതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ നിർഭാഗ്യവശാൽ ഇത് ഞങ്ങളുടെ പട്ടികയിലുള്ള അവശ്യ, അടിയന്തര സേവനങ്ങളുടെ പരിധിയിൽ വരില്ല! നിങ്ങൾ ഇരുവരും ഒരുമിക്കുന്ന ജീവിതകാലം ആശംസിക്കുന്നു. ഇത് ജീവിതത്തിന്റെ ഒരു ഘട്ടം മാത്രമാണ് #StayHomeStaySafe''
പോലീസിന്റെ അവസരോചിതമായ മറുപടിയെ ഒട്ടേറെ പേർ പ്രശംസിച്ചു. പോലീസിന്റെ സേവനങ്ങൾക്ക് പലരും സമൂഹമാധ്യമങ്ങൾ വഴി നന്ദിയും അറിയിച്ചു. @MumbaiPolice എന്ന ട്വിറ്റർ ഹാൻഡിലിലൂടെ നഗരവാസികളുമായി നിരന്തര സമ്പർക്കമാണ് മുംബൈ പോലീസ് ലക്ഷ്യമിടുന്നത്. 50 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
