കണ്ണൂർ∙ പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ (21) കൊല്ലപ്പെട്ട കേസിൽ സഹോദരൻ മുഹ്സിന്റെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി പി.കെ.ഇസ്മയിൽ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. കേസിൽ രണ്ടു പേർ കൂടി പിടിയിലായി. നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും ആണ് പിടിയിലായത്. കണ്ണൂർ–കോഴിക്കോട് അതിർത്തി മേഖലയിൽനിന്നാണ് ഇരുവരും പിടിയിലായത്.
അതേസമയം, പാനൂർ കൊലക്കേസിൽ നിലവിലെ അന്വേഷണസംഘത്തെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മൻസൂറിന്റെ പാനൂരിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.
