തിരുവനന്തപുരം∙ ഒഴിവുവന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സിപിഎം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗമായ വി.ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും . സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണത്തിൽ സിപിഎമ്മിന് സ്ഥാനാർഥികളെ വിജയിപ്പിക്കാം.
ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്. ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.
വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് അവസാനം സിപിഎം എത്തിയിരിക്കുന്നത്. വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
