കണ്ണൂർ: കണ്ണൂർ കാഞ്ഞിരോട് സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയെ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. നെഹർ ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി ചെക്കിക്കുളം സ്വദേശി അൻഷാദിനാണ് മർദ്ദനം ഏറ്റത്. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റാഗിങ്ങ് ആണെന്ന് നിലവിൽ പറയാനാകില്ലെന്നും അന്വേഷിച്ച് തുടർ നടപടി എടുക്കുമെന്നുമാണ് പൊലീസ് അറിയിച്ചു. നടന്നത് ക്രൂരമായ മർദ്ദനമാണെന്നും ഏറെ നേരം അൻഷാദ് അബോധാവസ്ഥയിലായിരുന്നുവെന്നും കോളേജ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. ആൻ്റി റാഗിങ്ങ് കമ്മിറ്റ് ചേർന്ന് രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് കോളേജ് അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശക്തമായ നിയമനടപടി ഉണ്ടാകണമെന്നും നെഹർകോളേജ് അഡ്മിനിസ്ട്രേറ്റർ അബ്ദുൾ സത്താർ പറഞ്ഞു. പണം ചോദിച്ചാണ് പത്തിലേറെ സീനിയേഴ്സ് മർദ്ദിച്ചതെന്ന് അൻഷാദ് പറഞ്ഞു. ശുചി മുറിയിൽ കൊണ്ടുപോയി തലയ്ക്കും കഴുത്തിനും നെഞ്ചിനും മർദ്ദിച്ചു. ചവിട്ടി വീഴ്ത്തി. പെൺകുട്ടികളോട് സംസാരിക്കരുതെന്ന് താക്കീത് ചെയ്തു. സീനിയേഴ്സിനെ ഭയന്ന് മറ്റുള്ള ജൂനിയർ കുട്ടികൾ പരാതി പറയാത്തതാണെന്നും അൻഷാദ് പറയുന്നു.

