ഗാന്ധിനഗർ: ശസ്ത്രക്രിയക്കുശേഷം തുന്നൽ ഇടുന്നതിനുള്ള സാധനങ്ങൾപോലും കോട്ടയം മെഡിക്കൽ കോളജിൽ ലഭ്യമല്ലെന്ന് ആരോപണം. ശസ്ത്രക്രിയക്ക് ആവശ്യമായ ചെറിയ തരത്തിലുള്ള ഈ അനുബന്ധ സാധനങ്ങൾപോലും ആശുപത്രിയിൽ ഇല്ലാത്തത് നിർധനരായ രോഗികൾക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, കൂടെയെത്തുന്ന ആളുടെ കൈവശം ആവശ്യത്തിന് പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് യഥാസമയം ചികിത്സ നൽകുവാൻ കഴിയാതെവരുകയും രോഗി ഗുരുതരാവസ്ഥയിലാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. മുറിവ് തുന്നിക്കെട്ടുവാൻ ഉപയോഗിക്കുന്ന നൂലും, മറ്റ് അനുബന്ധ ഉപകരണങ്ങളുമാണ് ചില സമയങ്ങളിൽ ഇല്ലാതെവരുന്നത്.
കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട് ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ രോഗിയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്റ്റിച്ചിങ് മെറ്റീരിയൽ വാങ്ങുവാൻ ഡോക്ടർ കുറിച്ചു നല്കി. തുടർന്ന് രോഗിയുടെ ബന്ധു മെഡിക്കൽ കോളജിലെ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഇത് അന്വേഷിച്ചുവെങ്കിലും അവിടെനിന്ന് ഇവ ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്ന് ഉയർന്നവിലക്ക് വാങ്ങി. മറ്റ് പലർക്കും സമാന അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്.



