റാന്നി: വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ കുത്തഴിഞ്ഞ പ്രവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിച്ച് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. മഴക്കാലത്ത് ബൗണ്ടറി തോട് കരകവിഞ്ഞ് ഒഴുകി സ്കൂൾ വെള്ളത്തിലാകുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ സ്കൂൾ സന്ദർശിച്ചപ്പോഴാണ് സ്കൂൾ ഹോസ്റ്റലിന്റെ നടത്തിപ്പിലെ പോരായ്മകൾ എംഎൽഎ യുടെ ശ്രദ്ധയിൽപ്പെട്ടത്.
ജില്ലയിലെ ആദിവാസി കുട്ടികൾക്ക് താമസിച്ച് പഠനം നടത്തുന്നതിനാണ് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ സ്കൂളിന്റേയും ഹോസ്റ്റലിന്റേയും പിന്നിൽ വലിയ തോതിൽ കാട് വളർന്നിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്.
ഭക്ഷണാവശിഷ്ടങ്ങൾ മാറ്റാതെ അതേപടി കിടക്കുന്നു. തറയും വൃത്തിഹീനമാണ്. ശുചീകരിക്കേണ്ട ജീവനക്കാരിയും നേരത്തേ പോയി. കുട്ടികൾക്ക് പുതിയ കിടക്കവിരിയും തലയണയും കൊടുത്തിട്ടില്ല തുടങ്ങിയവയാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെട്ടത്ത്. ഒരാഴ്ചക്കകം ഇക്കാര്യത്തിന് പരിഹാരം കാണണമെന്ന് എംഎൽഎ കർശന നിർദേശം നൽകി.
ഇക്കാര്യം വകുപ്പിൽ റിപ്പോർട്ട് ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു. പാവപ്പെട്ട ആദിവാസി വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട സൗകര്യങ്ങൾ ഇല്ലാതാക്കാൻ ആരേയും അനുവദിക്കില്ല എന്നും എംഎൽഎ പറഞ്ഞു. തോട്ടിൽ വെള്ളം ഉയർന്നാൽ ഉടനേ സ്കൂളിൽ വെള്ളം കയറുന്ന അവസ്ഥയായിരുന്നു മുൻപ്. എംഎൽഎ ഇടപെട്ടാണ് ട്രെെബൽ വകുപ്പിൽ നിന്നും 90 ലക്ഷം രൂപ അനുവദിച്ച് തോടിന്റെ വശം കെട്ടി സംരക്ഷിച്ചത്.



