പാലാ: പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, പ്രവാസികാര്യമന്ത്രി തുടങ്ങിയവരോട് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നിവേദനവും നൽകി.
വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിനും വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി ഒട്ടേറെ ആളുകൾ പാലാ മേഖലയിൽ നിന്നും പോകുന്നുണ്ട്. എന്നാൽ ഇവരുടെ പാസ്പോർട്ട് സംബന്ധമായ ആവശ്യങ്ങൾക്ക് കോട്ടയം ജില്ലയിൽ നാഗമ്പടത്ത് ഒരു പാസ്പോർട്ട് സേവാകേന്ദ്രം മാത്രമാണുള്ളത്. ഇതു മൂലം ആളുകൾ ഏറെ കഷ്ടപ്പെടുന്നുണ്ടെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം,വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും -
ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ, മൂലമറ്റം, തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
യുണൈറ്റഡ് മെർച്ചൻ്റ്സ് ചേംബർ ജില്ലാ പ്രസിഡൻ്റ് ടോമി കുറ്റിയാങ്കൽ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് എം എൽ എ ഔദ്യോഗികമായി ഈ ആവശ്യം ഉന്നയിച്ചത്.







