പാലാ: നഗരസഭാ വാർഷിക പദ്ധതി രൂപികരണത്തിൽ പ്രതിപക്ഷത്തോട് വിവേചനം കാണിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര.
നഗരസഭയിലെ 26 വാർഡുകളിലേയും റോഡുകൾ ലഭ്യമായ തുകയനുസരിച്ച് മെയിൻ്റൻസ് ചെയ്യാനുള്ള നടപടികളാണ് നഗരസഭ അംഗീകരിച്ച പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
ഈ തുക തുല്യമായി വീതിക്കണമെന്ന വാദം മുനിസിപ്പൽ ആക്ടിന് എതിരാണ്. കാരണം വിവിധ വാർഡുകളിലെ റോഡുകളുടെ ദൈർഘ്യം വ്യത്യസ്തമാണ്. ചില വാർഡുകളിൽ പിഡബ്ല്യുഡി ഏറ്റെടുത്ത് നവീകരിച്ച റോഡുകൾ ധാരാളം ഉണ്ട്. ചില വാർഡുകളിൽ ബി.എം & ബി.സി റോഡുകളും ഉണ്ട്. ചില വാർഡുകളിൽ 2 കി.മീറ്റർ താഴെ റോഡുകളും ചില വാർഡുകളിൽ 8 കി.മീറ്റർ വരെയുള്ള റോഡുകളും ഉണ്ട്. അപ്പോൾ തുല്യമായി വീതിക്കണമെന്ന് ചിലർ പറയുന്നതിൻ്റെ യുക്തി എന്താണെന്നും ചെയർമാൻ.
പ്രതിപക്ഷ വാർഡുകളിലാണ് എം.എൽ.എ ഫണ്ട് സിംഹഭാഗവും നൽകിയിരിക്കുന്നത്. നഗരസഭയിലെ മിക്ക റോഡുകളും രണ്ടും മൂന്നും വാർഡുകൾ അതിർത്തി പങ്കിടുന്നവയാണ്. അതുകൊണ്ട് ചിലപ്പോൾ ഒരു വാർഡിൻ്റെ പേരിലോ വിവിധ വാർഡുകൾ കാണിച്ചോ ആണ് പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിരിക്കുന്നത് .അതിൽ ഭരണപക്ഷ കൗൺസിലർമാരും പ്രതിപക്ഷ കൗൺസിലർമാരും കാണും.
ഗതാഗത സാന്ദ്രത കൂടിയ ടൗൺപ്രദേശത്ത് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്.പദ്ധതി വിശദമായി പഠിച്ച് മനസ്സിലാകാതെ വെറും പത്ത് മിനിട്ട് പ്രതിഷേധ സമരം നടത്തിയതിനെ പ്രതിപക്ഷത്തിൻ്റെ ഒരു നാടകം എന്ന നിലയിൽ മാത്രമെ കാണുന്നുള്ളുവെന്നും പൊതുജനം ഇത് തള്ളി കളയുമെന്നും ചെയർമാൻ പറഞ്ഞു. എല്ലാ റോഡുകളുടേയും നവീകരണമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും ചെയർമാൻ പറഞ്ഞു.






