Hot Posts

6/recent/ticker-posts

'ഒ.ആർ.എസിന്റെ പിതാവ്' ദിലീപ് മഹലനാബിസ് അന്തരിച്ചു


കൊല്‍ക്കത്ത: കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച 'ഒ.ആര്‍.എസ്' വികസിപ്പിച്ച ഡോ.ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. വാര്‍ധക്യസംബന്ധിയായ പ്രശ്നങ്ങളെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.


മെഡിക്കല്‍ രംഗത്ത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളില്‍ ഒന്നായി ഒ.ആര്‍.എസിന്റെ കണ്ടുപിടിത്തം  വിലയിരുത്തപ്പെടുന്നു.


പീഡിയാട്രീഷ്യനായിട്ടായിരുന്നു ഡോ. ദിലിപിന്റെ തുടക്കം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷണം നടത്തുന്നതിനിടെ 1966 ലാണ് ഒ.ആര്‍.എസിന് വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചത്. ഡോ. ഡേവിഡ് ആര്‍ നലിന്‍ ഡോ. റിച്ചാര്‍ഡ് എ കാഷ് എന്നിവര്‍ക്കൊപ്പം നടത്തിയ ഗവേഷണമാണ് ഒ.ആര്‍.എസ്. ലായനിയുടെ പിറവിയിലേക്ക് നയിച്ചത്.


1971-ല്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് പടര്‍ന്ന് പിടിച്ച കോളറയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഒ.ആര്‍.റ്റി. സഹായിച്ചു. പശ്ചിമബംഗാളിലെ ബംഗാവ് മേഖലയിലുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഡോ. ദിലിപ് അവിടുള്ള കോളറ രോഗികളില്‍ ഒ.ആര്‍.റ്റി. നടത്തിയത് വന്‍തോതില്‍ കോളറ മരണം ഒഴിവാക്കാന്‍ സഹായിച്ചു.


കോളറ പോലുള്ള വയറിളക്ക രോഗങ്ങള്‍ ബാധിച്ചവരുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ ജലവും ലവണങ്ങളും നഷ്ടപ്പെടും. അങ്ങനെയുള്ള നിര്‍ജലീകരണം തടഞ്ഞ് രോഗിയുടെ മരണം ഒഴിവാക്കാന്‍ ഒ.ആര്‍.എസ്. സംയുക്തം സഹായിക്കും.

യുദ്ധകാലത്ത് ബംഗ്ലാദേശിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഒരു കോടിയിലേറെപ്പേരാണ് ഇന്ത്യയിലേക്ക് എത്തിയത്. തുടര്‍ന്ന് പശ്ചിമബംഗാളിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കോളറ പൊട്ടിപ്പുറപ്പെട്ടു. അപ്പോഴായിരുന്നു ഡോ. ദിലിപിന്റെ നേതൃത്വത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒ.ആര്‍.എസ്. ലായനി വിതരണംചെയ്തത്.

അന്ന് ഔദ്യോഗിക ചികിത്സയുടെ ഭാഗമായി ഒ.ആര്‍.എസ്. അംഗീകരിക്കപ്പെട്ടിരുന്നില്ല എന്നത് വിവാദങ്ങള്‍ ഉയര്‍ത്തി. എങ്കിലും, ആയിരങ്ങളുടെ മരണം ഒഴിവാക്കാന്‍ ഒ.ആര്‍.റ്റി. നടപ്പാക്കുക വഴി ഡോ.ദിലിപിന് കഴിഞ്ഞു.

Reactions