Hot Posts

6/recent/ticker-posts

ജി.എൻ.സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി മരവിപ്പിച്ചു


ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജി.എൻ. സായിബാബ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയാണ് മരവിപ്പിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.


2017-ല്‍ വിചാരണക്കോടതി സായിബാബയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇത് ചോദ്യംചെയ്തുകൊണ്ട് സായിബാബ സമര്‍പ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ വെറുതേവിട്ടത്. 


ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി മരവിപ്പിക്കുകയായിരുന്നു. 


ജസ്റ്റിസ് എംആർ ഷാ അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. കേസ് ഡിസംബർ 8ന് വീണ്ടും പരിഗണിക്കും.


മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയുള്ള കേസില്‍ സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017-ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

Reactions