പാലാ: പാലാക്കാർക്കു സമരങ്ങൾക്കും പ്രതിക്ഷേധങ്ങൾക്കും സമാധാന സംഗമങ്ങൾക്കും ഒക്കെ പുതിയ വേദിയായി മൂന്നാനിയിലെ ഗാന്ധിസ്ക്വയർ മാറുന്നു.
ഗാന്ധിസ്ക്വയറിനു മുന്നിലെ പ്രഥമ ജനകീയ സമരം പൗരാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കളരിയാമ്മാക്കൽ പാലം തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഗാന്ധിസ്ക്വയർവന്നതോടെ തിരക്കേറിയ ടൗണിൽ നടത്തിയിരുന്ന സമരങ്ങൾ ഇങ്ങോട്ടേയ്ക്കു മാറും. ഇത് സമരക്കാർക്കും വാഹന യാത്രികർക്കും ആശ്വാസമാകും.
മൂന്നാനിയിൽ ലോയേഴ്സ് ചേംബർ റൂട്ടിൽ ഉള്ളിലേയ്ക്കു മാറ്റിയാണ് ഗാന്ധിസ്ക്വയറും പ്രതിമയും സ്ഥാപിച്ചിട്ടുള്ളത്. ഇതിനാൽ പൊതുഗതാഗതത്തെ തടസ്സപ്പെടുത്താതെയും യാത്രികർക്കു ബുദ്ധിമുട്ടില്ലാതെയും സമരം നടത്താൻ സാധിക്കും.
ഈ മാസം ആദ്യമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഗാന്ധിസ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമ അനാവരണം ചെയ്തത്. പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നഗരസഭയുടെ അനുമതിയോടെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനാണ് ഗാന്ധി സ്ക്വയർ സ്ഥാപിച്ചത്.






