എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. യാത്രക്കാരിയുടെ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാണ് എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്.
വിമാന സർവീസുകളുടെ ഡയറക്ടർ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നവംബർ 26 നാണ് ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ 72-കാരിയായ സ്ത്രീയുടെ മേൽ മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ മൂത്രമൊഴിച്ചെന്നാണ് പരാതി. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തിൽ കുതിർന്നതായി യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു.
വിമാന ജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിമാനം ഡൽഹിയിലെത്തിയപ്പോൾ കൂസലില്ലാതെ ഇയാൾ ഇറങ്ങിപ്പോകുകയും ചെയ്തതായും യാത്രക്കാരി പറഞ്ഞു. ഇതേത്തുടർന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് പരാതി നൽകിയത്.
പരാതി വിവാദമായതോടെ ഒളിവിൽ പോയ മിശ്രയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ശങ്കർ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാൾ. കേസിൽ ശങ്കർ മിശ്ര നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
പരാതി വിവാദമായതോടെ ഒളിവിൽ പോയ മിശ്രയെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് ശങ്കർ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാൾ. കേസിൽ ശങ്കർ മിശ്ര നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
പരാതിയിൽ നടപടികൾ സ്വീകരിക്കാതെയിരുന്ന എയർ ഇന്ത്യയുടെ നിലപാട് വിവാദങ്ങൾക്കു വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് നാലു മാസത്തെ യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.






