Hot Posts

6/recent/ticker-posts

പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം - പി സി ജോർജ്


കേരളത്തിന്റെ കടം നാല് ലക്ഷത്തി ഇരുപത്തിയേഴായിരം (4,27,000/-) കോടി രൂപയായി ഉയർന്നിരിക്കുന്നു. ഈ കടം വരുത്തിവെച്ചത് വികസന പ്രവർത്തനത്തിന് വേണ്ടി മാത്രമായിരുന്നെങ്കിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി കേരളം മാറുമായിരുന്നു. അതിനുപകരം ധൂർത്തും, ആഡംബര ജീവിതവും അഴിമതിയും കൊടികുത്തി വാഴുകയാണ്. 


മുഖ്യമന്ത്രി മാത്രം സ്വന്തം ആവശ്യത്തിന് ചെലവഴിക്കുന്ന തുക കേരളത്തിന്  അപമാനകരമാണ്. മുപ്പതിൽ കൂടുതൽ വാഹനങ്ങളുടെ അകമ്പടിയോടെയാണ്  യാത്ര. മുഖ്യമന്ത്രിയുടെ വീട്ടിലെ പശു തൊഴുത്തിന് 48 ലക്ഷം രൂപ,നീന്തൽകുളം നവീകരിക്കാൻ 30 ലക്ഷം രൂപ, വീട്ടിൽ ലിഫ്റ്റ് നിർമ്മിക്കാൻ 25 ലക്ഷം രൂപ,ഭാര്യയും മക്കളോടും ഒപ്പം വിദേശയാത്രയ്ക്ക് 92 ലക്ഷം രൂപ ഇങ്ങനെ അനാവശ്യ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 


എല്ലാ വകുപ്പുകളും മുഖ്യമന്ത്രി തന്നെ ഭരിക്കുന്നു. കാലങ്ങളായി റവന്യൂ വകുപ്പിന്റെ ഭാഗമായിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. 2018-ലും കഴിഞ്ഞ വർഷവും ഉണ്ടായ പ്രളയദുരന്തത്തിന് നഷ്ടപരിഹാരം പോലും നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തകർന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുവാനുള്ള  നടപടിയും സ്വീകരിച്ചിട്ടില്ല. നാടിന് ശാപമായി തീർന്ന ഈ ഭരണം അവസാനിപ്പിച്ച് പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും  പിസി ജോർജ്.


ഇടുക്കി ജില്ലയിലും മലയോര മേഖലകളിലും കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. കാട്ടാനയുടെ ശല്യം മൂലം 2018 മുതൽ 2022 വരെ 105 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ആനയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. 


ഇന്ത്യയുടെ  ഭൂ വിസ്തൃതിയിൽ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ ആകെ ആനയിൽ 20 ശതമാനവും. ക്രമാതീതമായി വർദ്ധനവ് ഉണ്ടായിരിക്കുന്ന കാട്ടു മൃഗങ്ങളെ മറ്റു രാജ്യങ്ങൾ ചെയ്യുന്നതുപോലെ കൊല്ലുവാനുള്ള  നിയമപരമായ നടപടി സ്വീകരിക്കുന്നതിൽ കേരളം പരാജയപ്പെട്ടിരിക്കുകയാണ്. 



എത്രയും വേഗം കാർഷിക മേഖലയെയും ജനങ്ങളെയും രക്ഷിക്കാൻ നടപടി സ്വീകരിച്ചേ മതിയാവൂ. ഇടുക്കി ജില്ല പൂർണമായും വനമാക്കുവാനുള്ള ഗൂഢ നീക്കം നടക്കുന്നതായി ഞാൻ സംശയിക്കുന്നു. കാർബൺ ക്രെഡിറ്റ് ഫണ്ട് അതിനായി കേരളത്തിലേയ്ക്ക് ഒഴുക്കുന്നു എന്നാണ് മനസ്സിലാക്കുന്നത് -പി സി ജോർജ്

വാർത്താക്കുറിപ്പിലാണ് പിസി ജോർജ് ഇക്കാര്യങ്ങൾ അറിയിച്ചത്.

Reactions