രാമപുരം: രാമപുരം ഗ്രാമപഞ്ചായത്തിലെ ഏഴാച്ചേരിയിലുള്ള ഫാത്തിമാഗിരി കുടിവെള്ള വിതരണ പദ്ധതിക്ക് ജലവിഭവ വകുപ്പിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു.1999 ൽ ആരംഭിച്ച് 200-ൽ പരം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ കുടിവെള്ള പദ്ധതിയാണ് ഏഴാച്ചേരി ഫാത്തിമഗിരി പദ്ധതി.
ദിവസേന ഒന്നേകാൽ ലക്ഷം ലിറ്ററിന് മുകളിൽ വെള്ളം മുടങ്ങാതെ ഈ പദ്ധതിയിൽ നിന്നും വിതരണം ചെയ്തു വരുന്നു. കടുത്ത വേനൽ കാലത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്ന ഈ മേഖലയിൽ ഇതിനൊരു ശാശ്വത പരിഹാരമാണ് പുതിയ കിണറും, പമ്പ് സെറ്റും.
ടാങ്കും, അനുബന്ധ പ്രവർത്തനങ്ങൾക്കുമായി തുക ലഭ്യമായതോടെ പുതിയതായി ഉണ്ടാവുക. മുൻ ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോൺ പുതിയടത്ത്‌ചാലിയും ഡിവിഷൻ ബ്ലോക്ക് മെമ്പർ സ്മിതാ അലക്സും സൊസൈറ്റി പ്രസിഡന്റ് അലക്സി തെങ്ങുംപള്ളികുന്നേലും ജോസ് കെ മാണി എംപി മുഖാന്തരം ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് 20 ലക്ഷം രൂപ കൂടി ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
തുക അനുവദിച്ച മന്ത്രി റോഷി അഗസ്റ്റിനെ സൊസൈറ്റി ഉപഭോക്തൃ യോഗം അനുമോദിച്ചു. പദ്ധതിയോട് അനുബന്ധിച്ചുള്ള കുഴൽ കിണറിന്റെ നിർമ്മാണ പ്രവർത്തനം ഇതിനോടകം പൂർത്തിയായതായും മറ്റ് നിർമ്മാണ പ്രവർത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി പ്രവർത്തനങ്ങൾ ആരംഭിച്ചതായും സൊസൈറ്റി പ്രസിഡന്റ് അലക്സി തെങ്ങുംപള്ളികുന്നേൽ സെക്രട്ടറി കെ എൻ നാരായണൻ ജോസ് മാത്യു തേക്കുംകാട്ടിൽ എന്നിവർ പറഞ്ഞു.









