സംസ്ഥാനത്ത് പരക്കെ വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ തിങ്കളാഴ്ച വരെ തുടരും. അതേസമയം, മാര്‍ച്ച് ഒന്നു മുതലുള്ള കണക്കനുസരിച്ച് വേനല്‍ മഴയില്‍ 46 ശതമാനം കുറവുണ്ടായി.
അടുത്ത മാസത്തോടെ കൂടുതല്‍ മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കുള്ള ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചുണ്ട്.
ഒരു മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
മഴ കിട്ടിത്തുടങ്ങിയതോടെ പകല്‍ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 40 ഡിഗ്രി ചൂടില്‍ തിളച്ചിരുന്ന പാലക്കാട്ടെ താപനില 38 സെല്‍ഷ്യൽസിലേക്ക് താണു. കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യൽസാണ് ചൂട്.
നെടുമ്പാശേരിയിലാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 33 ഡിഗ്രി സെല്‍ഷ്യൽസ്. മേയ് മൂന്നു വരെ തെക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, പാറശാല പ്രദേശങ്ങളില്‍ താപനില ഉയരും.





