പത്തു വർഷത്തിനിടെ റോഡ്, ജംക്‌ഷൻ വികസനം നടന്ന പ്രദേശങ്ങളിൽ നിർമിച്ച വീടുകൾ ഉൾപ്പെടെയുള്ള പുതിയ കെട്ടിടങ്ങൾക്കു കൂടിയ വസ്തു (കെട്ടിട) നികുതി ഈടാക്കും. വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്ന പ്രദേശങ്ങളിലും നികുതി ഉയർന്നതാകും. അടിസ്ഥാന നിരക്കിൽ നിന്ന് 30% വരെയാകും വർധന.
വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ പ്രഥമ, ദ്വിതീയ, ത്രിതീയ മേഖലകളായി തിരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകി. ഓരോ തദ്ദേശ സ്ഥാപനത്തിലും ഓരോ മേഖലയിലും വ്യത്യസ്ത നികുതി നിരക്കുകളായിരിക്കും.
കെട്ടിടങ്ങളുടെ ഉപയോഗത്തിനും വിസ്തീർണത്തിനും അനുസരിച്ച് അടിസ്ഥാന നികുതിയുടെ കൂടിയതും കുറഞ്ഞതുമായ നിരക്കുകൾ ഏപ്രിൽ മുതൽ സർക്കാർ കൂട്ടി നിശ്ചയിച്ചിരുന്നു. 12 വർഷത്തിനു ശേഷമാണു പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിങ്ങനെ തരംതിരിച്ച് അടിസ്ഥാന നിരക്കുകൾ പരിഷ്കരിച്ചത്. ഇതിനു പുറമേയാണു മേഖലകളുടെ അടിസ്ഥാനത്തിൽ വരുന്ന അധിക വർധന.
സർക്കാർ, അർധ സർക്കാർ ഓഫിസുകൾ, വ്യാപാര– വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവ കൂടുതലായി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ അല്ലെങ്കിൽ വികസിതമായ പ്രദേശങ്ങളാണു പ്രഥമ മേഖലകൾ. ഇവയ്ക്കു ചുറ്റുമുള്ള വികസന സാധ്യത ഉള്ള പ്രദേശങ്ങളാണു ദ്വിതീയ മേഖല. ഈ രണ്ടു മേഖലകളിൽ ഉൾപ്പെടാത്തതും താരതമ്യേന വികസനം കുറഞ്ഞതുമായ പ്രദേശങ്ങളാകും ത്രിതീയ മേഖലയിൽ.
മേഖലകളുടെ തരംതിരിവും അതിർത്തികളും തദ്ദേശ സ്ഥാപന ഭരണസമിതികൾ ചേർന്നു താൽക്കാലികമായി നിശ്ചയിച്ചു പൊതുജനങ്ങളിൽ നിന്ന് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു നോട്ടിസ് പ്രസിദ്ധീകരിക്കും. പ്രഥമ മേഖലകൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കാര്യകാരണ സഹിതം അപേക്ഷ നൽകി സർക്കാരിന്റെ മുൻകൂട്ടി അനുമതി വാങ്ങണം.





