ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പൊലീസിനു ലഭിച്ച പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി.
ചില സൂചനകളുടെ അടിസ്ഥാനത്തിൽ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തി. ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്.
ഇത്തരത്തിൽ നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന പേരിൽ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി. ഒരു കോടി രൂപ വിലയുള്ള കണ്ണട, അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്.
ഇതിനു തയാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്കു വിളിച്ചുവരുത്തും. പരീക്ഷിക്കാനായി ഒരു കണ്ണട നൽകും. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന വ്യാജേന നിലത്തിട്ടു പൊട്ടിക്കും.
തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇവരുടെ കൂട്ടത്തിൽ രണ്ടു പേർ പൊലീസ് വേഷം ധരിച്ച് തോക്കുമായി പുറത്തു കാത്തുനിൽക്കുന്നുണ്ടാകും. തുടർന്ന് ഇവർ റൂമിലേക്കു കടന്നുവരും. പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ ഇവർ കണക്കിനു പരിഹസിക്കും. ഒടുവിൽ ഇവർ പണം നൽകി മുങ്ങുകയാണ് പതിവ്.





