കോട്ടയം: എംപി ഫണ്ട് ചിലവഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ലസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എംപി ഫണ്ടിൽ 100 ൽ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടൻ എം.പിയ്ക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഒരു എംപി എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ വികസന കാര്യങ്ങളിലും എല്ലാ പരിപാടികളിലും ഓടിയെത്താൻ തോമസ് ചാഴികാടന് സാധിക്കുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനും ജനകീയനായി മാറാനും തോമസ് ചാഴികാടന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തോമസ് ചാഴികാടന്റെ നേട്ടം കേരള കോൺഗ്രസിന്റെയോ എൽഡിഎഫിന്റെയോ മാത്രം നേട്ടമല്ല ഇത് നാടിന്റെ നേട്ടമാണ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. എംപി ഫണ്ട് പൂർണമായും ചില വഴിക്കുന്നത് സാധാരണക്കാർക്കാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. ജനകീയമായ ഇടപെടലുകളാണ് ഒരു എം.പി എന്ന നിലയിൽ തോമസ് ചാഴികാടൻ നടത്തുന്നതെന്ന് അദേഹം പറഞ്ഞു. യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഒരു രാഷ്ട്രീയക്കാരന്റെ സാമർത്ഥ്യത്തിന് ഒപ്പം ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കാർക്കശ്യം കൂടി ചേർത്താണ് ഇദേഹത്തിന് ഈ നേട്ടം സ്വന്തമാക്കാനായത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഒരു എം.പി എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്താൽ തോമസ് ചാഴികാടന് സാധിച്ചു എന്നാണ് ഇതിൽ നിന്ന് വ്യകതമാകുന്നത്. ജില്ല ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എം.പിയാണ് ചാഴിക്കാടൻ. മറ്റൊരു എം.പിയ്ക്കും സ്വന്തമാക്കാനാവാത്ത നേട്ടമാണ് ഇദേഹം സ്വന്തമാക്കിയത് എന്നും മന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ ശശിധരൻ, എംഎൽഎമാരായ സി.കെ ആശ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അനിൽ കുമാർ, സ്റ്റീഫൻ ജോർജ്, ജില്ലാ കൺവീനർ ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, സണ്ണി തെക്കേടം, ബെന്നി മൈലാടൂർ, ലതികാ സുഭാഷ്, എം.ടി കുര്യൻ, മാത്യൂസ് ജോർജ്, ബോബൻ ടി തെക്കേൽ, സൽവിൻ കൊടിയന്ത്ര, പോൾസൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.









