പാലാ: പൊതുപ്രവർത്തനജീവിതത്തിൽ നിർഭയത്വം എളുപ്പമല്ലെന്ന് ജന പ്രതിനിധിയായ ചുരുങ്ങിയ കാലം കൊണ്ട് തനിയ്ക്ക് മനസ്സിലായെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പി.ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച പാർലമെൻ്റേറിയനുള്ള അവാർഡ് പാലായിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച് അസംബ്ലിയിൽ എത്തിയ തനിക്ക് പി ടി തന്ന ഉപദേശം എല്ലാ ദിവസവും മുഴുവൻ നേരവും അസംബ്ലിയിൽ കാണണമെന്നും അലസതയും മടിയും പാടില്ല എന്നതുമായിരുന്നു. ആ ഉപദേശം ഒരു കുഞ്ഞനുജനെപ്പോലെ താൻ ഇപ്പോഴും പിന്തുടരുന്നു.

വ്യത്യസ്തനായ വിദ്യാർത്ഥി വ്യത്യസ്‌ത ശൈലി, വ്യത്യസ്ത പാർലമെന്ററി പ്രവർത്തനം, വ്യത്യസ്‌ത പാർട്ടി പ്രവർത്തനം, പരന്ന വായന എന്നിവ യായിരുന്ന പി ടി തോമസിനെ മറ്റ് പൊതുപ്രവർത്തകരിൽ നിന്ന് വേറിട്ട് നിറു ത്തിയിരുന്നത്. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സ്നേഹിതനായിരുന്നു പി.ടി. വിവാഹ ജീവിതം തെരഞ്ഞെടുത്തതിൽ പോലും സാഹസികത കാട്ടി എന്ന് അനുസ്‌മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ഡോ.സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഉമാ തോമസ് എം.എൽ.എ മാത്യു കുഴൽനാടന് അവാർഡ് സമ്മാനിച്ചു. ഫാ.ജോണി എടക്കര, നാട്ടകം സുരേഷ്, ഡിജോ കാപ്പൻ, ബിജു പുന്നത്താനം, അഡ്വ.എ.എസ് തോമസ്, ജോമോൻ തോമസ് ജോമോൻ ഓടയ്ക്കൽ എന്നിവർ സംസാരിച്ചു.




