പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പ്രായ വ്യത്യാസമില്ലാതെ 108 ൽപരം മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് പതിനെട്ടാംപടി കയറി ക്ഷേത്രദർശനം നടത്തി. ചടങ്ങുകൾക്ക് അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ സ്വാമി വീതസംഘനാദ മഹാരാജ് നേതൃത്വം നൽകി.
നമ്മുടെ പാപങ്ങൾ ത്യജിക്കുമെന്നു പ്രതിജ്ഞ ചെയ്തു വൃത ശുദ്ധിയിലൂടെയുള്ള ആത്മ സമർപ്പണമാണ് നമ്മുടെ ലക്ഷ്യമെന്ന് സ്വാമി ഉദ്‌ബോധിപ്പിച്ചു. ഇരുമുടി കെട്ടെടുത്ത് പതിനെട്ടാംപടി കയറി വരുന്ന ഭക്തർ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീധർമ്മ ശാസ്താവിന്റെ പഞ്ചലോഹ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു.
വ്രതമെടുത്ത് ഇരുമുടിക്കെട്ട് നിറച്ച് സ്ത്രീ പുരുഷ ഭേദമെന്യേ ആർക്കും ഈ അമ്പലത്തിലെ തിരുസന്നിധിയിൽ പതിനെട്ടാംപടി ചവിട്ടാം എന്നുള്ളത് പയപ്പാർ അമ്പലത്തിന്റെ പ്രത്യേകതയാണ്. ഇരുമുടിക്കെട്ട് സ്വാമിമാരുടെ നിർദ്ദേശാനുസരണം കെട്ടി നിറച്ച്, ശരണം വിളികളോടെ ഭക്തർ നെയ്‌ത്തേങ്ങ എറിഞ്ഞ് ഉടച്ച്, പതിനെട്ട് പടികളിലും തൊട്ട് പ്രാർത്ഥിച്ച് ഭക്തർ അയ്യനെ വണങ്ങി. മുൻകാലങ്ങളെ അപേഷിച്ച് ഇത്തവണ ഭക്തർ വളരെ കൂടുതലായിരുന്നെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇന്ന് ജനുവരി 11-ാം തീയതി രാത്രി 7 ന് സംഗീതാർച്ചന, 7.45 ന് പയപ്പാർ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്ര ചരിത്രം, 8.30 ന് തിരുവാതിരകളി അരങ്ങേറും. 12-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് കാളകെട്ട്, മുടിയാട്ടം, 7.30 ന് നാട്ടരങ്ങ് നടക്കും. 13 - ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7 ന് അഷ്ടപുഷ്‌പാഭിഷേകം, തുടർന്ന് നാട്ടരങ്ങ്, വിവിധ കലാപരിപാടികൾ, 8 ന് കരോക്കെ ഗാനമേള.
14-ാം തീയതി പള്ളിവേട്ട ഉത്സവം. രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്‌പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും. 15-ാം തീയതി ആറാട്ടുത്സവം രാവിലെ 8 മുതൽ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടർന്ന് ആറാട്ട്. 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, ദജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.


.jpeg)

.jpeg)


