പാലാ: പാലായുടെ സന്ധ്യകൾക്കു ആയിരം നിറദീപങ്ങൾ സാക്ഷിയായി. ആയിരക്കണക്കിന് കുടുംബിനിയുടെ താലങ്ങളിൽ പുഷ്പ്പവും നെയ് വിളക്കും പ്രഭ ചൊരിഞ്ഞു. ഉദ്ദിഷ്ട കാര്യ സിദ്ധിക്കായി മങ്കമാർ താലങ്ങളിൽ നാളികേരം, പട്ട്, മഞ്ഞൾ, നാണയം, നെയ്യ്, പുഷ്പങ്ങൾ, ഉണക്കലരി, കദളിപ്പഴം എന്നിവ പ്രാർത്ഥനപൂർവം ചേർത്ത് വച്ചു. ഭഗവതിയുടെ എഴുന്നെള്ളത്തിന് പ്രകാശം പരത്തി.
മാവേലിക്കര മൂലയ്ക്കൽ മഠത്തിൽ ബ്രഹ്മശ്രീ ജയപ്രകാശ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ജീവിത എഴുന്നെള്ളത്ത് ളാലം ക്ഷേത്രത്തിൽ നിന്നും തിരിച്ചു എഴുന്നെള്ളിയപ്പോൾ പതിനായിരക്കണക്കിന് ഭക്ത ജനങ്ങൾ പ്രാർത്ഥനയോടെ ദേവി സ്തുതികളുമായി ഒപ്പം കൂടി.
വൈകിട്ട് 5 മുതൽ പാലാ പഴയ ബസ് സ്റ്റാൻഡിൽ സൂര്യ കാലടി ഭജന മണ്ഡലിയുടെ ഭജൻസ് ഉണ്ടായിരുന്നു. ടി ബി റോഡിൽ മുഖ ഭാഗത്ത് വിഘ്നേശ്വരന്റെ വലിയ വെങ്കല പ്രതിമ സ്ഥാപിച്ച് പൂക്കളും നെയ് വിളക്കും അർപ്പിച്ചു വിശ്വാസികൾ പ്രാർത്ഥിച്ചു. തുടർന്ന് ജീവിത എഴുന്നെള്ളത്തിന്റെ തിരിച്ചു എഴുന്നെള്ളത്ത് തുടങ്ങി. മീന പെയ്ത്ത് മാറി നിന്നപ്പോൾ ഭക്തരുടെ മനസും പ്രാർത്ഥനയാൽ തെളിഞ്ഞു.

