തിരുവനന്തപുരം ∙ കള്ളു ഷാപ്പുകൾ ബുധനാഴ്ച തുറക്കാൻ അനുമതി നൽകി സർക്കാർ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം ഷോപ്പുകൾ തുറക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നു. രാവിലെ 9 മുതൽ രാത്രി 7 വരെയായിരിക്കും ഷാപ്പുകളുടെ പ്രവർത്തന സമയം. കള്ള് പാഴ്‌സല്‍ നല്‍കും. ഒന്നര ലീറ്റർ കള്ള് വരെ ഒരാൾക്ക് വാങ്ങാം. ഷാപ്പിൽ ഇരുന്നു കഴിക്കാൻ ആരെയും അനുവദിക്കില്ല. ഭക്ഷണം ഷാപ്പിൽവച്ച് കഴിക്കാനോ വിതരണത്തിനോ അനുവാദമില്ല.
ഒരു സമയം ക്യൂവിൽ 5 പേരിൽ കൂടുതൽ ഉണ്ടാകാൻ പാടില്ല. ആവശ്യമായ തൊഴിലാളികളെ മാത്രമേ ഷാപ്പിൽ അനുവദിക്കൂ. കള്ളു വാങ്ങാനെത്തുന്നവരും തൊഴിലാളികളും ശാരീരിക അകലം പാലിക്കണം. ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിച്ചാല്‍ ശാരീരിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ ബുദ്ധിമുട്ടാകുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ പക്ഷം. അതിനാലാണ് പാഴ്‌സല്‍ നല്‍കാനുള്ള തീരുമാനമെടുത്തത്. 3,590 കള്ള് ഷാപ്പുകളാണ് സംസ്ഥാനത്തുള്ളത്.
