തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസുകള്‍ ഏകീകൃത പോര്‍ട്ടലിലേയ്ക്ക് മാറ്റുന്ന നടപടികള്‍ കേരളത്തിലും പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തെ 85 ലക്ഷം ലസൈൻസുകള്‍ കേന്ദ്ര ഡ്രൈവിങ് ലൈസൻസ് വിതരണ പോര്‍ട്ടലായ സാരഥിയിൽ എത്തുന്നതോടെ രാജ്യത്തെവിടെയും ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ അവസരം ലഭിക്കും.
സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകളുടെ 80 ശതമാനത്തോളം ഡേറ്റ കൈമാറ്റം പൂര്‍ത്തിയായെന്നും ഇനി പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ RTOകളിലെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങള്‍ മാത്രമാണ് കേന്ദ്രീകൃത പോര്‍ട്ടലിൽ അപ്‍ലോഡ് ചെയ്യാനുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയ്ക്കുള്ളിൽ ശേഷിക്കുന്ന നടപടികളും പൂര്‍ത്തിയായേക്കും. ഇതോടെ കേരളത്തിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്ത് മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്നവര്‍ക്ക് അവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ടും ലൈസൻസ് പുതുക്കാം. മുൻപ് ലൈസൻസ് എടുത്ത RTO യെയായിരുന്നു ഇതിനായി സമീപിക്കേണ്ടിയിരുന്നത്. സമാനമായ രീതിയിൽ കേരളത്തിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ക്കും കേരളത്തിലെ RTO കള്‍ വഴി ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും സാധിക്കും. വിദേശത്തുള്ളവര്‍ക്കും ഓൺലൈൻ വഴി നടപടികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും.
മുൻപ് മോട്ടോര്‍വാഹനവകുപ്പിന് കീഴിലുള്ള ഓഫീസുകള്‍ വ്യത്യസ്ത സീരീസുകള്‍ ഉപയോഗിച്ചായിരുന്നു ലൈസൻസ് നമ്പറുകള്‍ നല്‍കിയിരുന്നത്. എന്നാൽ സാരഥിയുടെ വരവോടെ കേന്ദ്രീകൃത നമ്പര്‍ സംവിധാനവും നിലവിൽ വരും. 15 അക്ക നമ്പര്‍ സംവിധാനമാണ് പുതുതായി നിലവിൽ വരിക. ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാനത്തിൻ്റെ കോഡ്, പിന്നീടുള്ള രണ്ടക്കങ്ങള്‍ ഓഫീസ് കോഡ്, അടുത്ത നാലക്കങ്ങള്‍ ലൈസൻസ് വിതരണം ചെയ്ത വര്‍ഷം, പിന്നീടുള്ള ഏഴക്കങ്ങള്‍ ലൈസൻസ് നമ്പര്‍ എന്നിങ്ങനെയായിരിക്കും പുതിയ നമ്പറിൻ്റെ ഘടന.
പഴയ സംവിധാനത്തിൽ മറ്റു സംസ്ഥാനങ്ങളിൽ വെച്ച് മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച ശേഷം പിഴയടയ്ക്കാതെ രക്ഷപെടുന്നത് പതിവുകാഴ്ചയായിരുന്നെങ്കിൽ ഇനി മുതൽ ഇതിനും പിടിവീഴും. ലൈസൻസ് സംബന്ധമായ ഡേറ്റ ഓൺലൈനായി ലഭ്യമാകുന്നതോടെ സംസ്ഥാനം വിട്ടാലും ഓൺലൈനായി പിഴയുടെ നോട്ടീസ് വരും. എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് സാരഥി വെബ്സൈറ്റിൽ ഓരോ നമ്പറിനും ചെക്ക് റിപ്പോര്‍ട്ട് നല്‍കാനാകും. ഇതോടെ പിഴയടയ്ക്കാതെ മറ്റു സേവനങ്ങള്‍ ലഭ്യമാകില്ലെന്നു വരും. ഏന്നാൽ ഏതു സംസ്ഥാനത്തെയും പിഴ ഓൺലൈനായി അടയ്ക്കാമെന്ന സൗകര്യമുണ്ട്.
